ജീവിതത്തിൽ സന്തോഷം കണ്ടെത്തൽ സിംപിളാണ്. ഇവയാണ് അതിനുള്ള എളുപ്പവഴികൾ

തിരക്കേറിയ ആധുനിക ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലിനിടെ സന്തോഷിക്കാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. ഒന്ന് മനസ്സുവെച്ചാൽ അധിക സമയം മാറ്റിവെക്കാതെ ചുറ്റുപാടിൽനിന്നുതന്നെ സന്തോഷം കണ്ടെത്താനാകും. അതിലേക്കുള്ള വഴികളിതാ…

1. വർക്ക്-ലൈഫ് ബാലൻസ്

ഇന്ന് നാമെല്ലാവരുംതന്നെ 24 x 7 വിവിധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനാൽ burn out എന്ന മാനസികാവസ്ഥക്ക് (ഉത്കണ്ഠ, വിഷാദം) സാധ്യതയേറെയാണ്. നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ സമയവേർതിരിവ് കൃത്യമായി പാലിക്കുകയും ജോലിക്കു പുറമെ ഇതര കാര്യങ്ങൾക്കുകൂടി സമയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം.

2. സാമ്പത്തിക സുരക്ഷ

ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ശ്രമിക്കുക. താൽക്കാലിക സന്തോഷം തരുന്ന കാര്യങ്ങളിൽ അമിത ചെലവ് വരുത്താതെ അനുഭവങ്ങൾക്കായി ചെലവാക്കാം.

3. വ്യായാമവും ശാരീരിക ആരോഗ്യവും

ശരീരത്തിന്റെ ചലനങ്ങൾ തലച്ചോറിൽ ‘ഹാപ്പി ഹോർമോൺ’ പുറപ്പെടുവിക്കാൻ സഹായിക്കും. ചെറിയ ദൂരമുള്ള നടത്തം പോലും (15-20 മിനിറ്റ് വരെ) ശാരീരിക-മാനസിക ഉന്മേഷം നൽകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

4. പുതിയ കഴിവുകൾ വിന്യസിച്ചെടുക്കുക

ഇതുവരെ ചെയ്യാൻ സാധിക്കാതിരുന്ന/ശ്രമിച്ചിട്ടില്ലാത്ത പ്രവർത്തനങ്ങൾ ചെയ്യുക. ഇതുവരെ വായിച്ചിട്ടില്ലാത്ത മേഖലയിലുള്ള പുസ്‌തകങ്ങൾ വായിക്കുക, പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുക, ഏതെങ്കിലും ഹോബികൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുക അങ്ങനെ എന്തുമാകാം.

5. കൃതജ്ഞത പരിശീലിക്കുക

വ്യത്യസ്ത അനുഭവങ്ങളാവാം നമുക്ക് ദിനംപ്രതി ഉണ്ടാവുന്നത്. അതിൽ നമുക്ക് അനുഗ്രഹങ്ങളായ അനുഭവങ്ങളെ തിരിച്ചറിയുകയും പോസിറ്റിവായ അനുഭവങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരാവുകയും അവ അംഗീകരിക്കുകയുംചെയ്യുന്നത് ശീലമാക്കാം.

“6. സാമൂഹിക ബന്ധങ്ങൾ

വ്യത്യസ്ത പ്രായവും സംസ്കാരവുമുള്ള ആളുകളുമായുള്ള ഇടപെടലുകളിലൂടെ മറ്റു വീക്ഷണങ്ങൾ കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കാം. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം ജീവിതത്തിന്‍റെ അർഥവും ഉദ്ദേശ്യവും അനുസരിച്ചുള്ള ജോലികളിൽ ഏർപ്പെടാൻ ശ്രമിക്കാം. സന്നദ്ധസേവനങ്ങളിൽ പങ്കാളിയാകാം.

7. മാനസികാരോഗ്യ പരിപാലനം

ശാരീരിക ആരോഗ്യം പോലെ തന്നെ നമ്മുടെ മാനസികാരോഗ്യത്തിനും തുല്യ പ്രാധാന്യം നൽകുക. ഉയർന്ന മാനസിക സമ്മർദങ്ങൾ, ഉത്കണ്ഠ, വിഷാദം എന്നിവ കണ്ടുവരുന്ന സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ധരെ കണ്ട് പരിഹാര മാർഗങ്ങൾ തേടാം.

8. ഡിജിറ്റൽ വിട്ടുനിൽക്കൽ (Digital Detox)

നിരന്തര കണക്ടിവിറ്റി/ സോഷ്യൽ മീഡിയ ഉപഭോഗം നമ്മുടെ ദൈനംദിന ജീവിതത്തെയും ചിന്തകളെയും വീക്ഷണങ്ങളെയുംപോലും മാറ്റിമറിക്കാം.

എല്ലാ ദിവസവും ഡിജിറ്റൽ ഉപയോഗം നിശ്ചിത സമയത്തേക്ക് നിർത്തിവെക്കാനും ഡിജിറ്റൽ ലോകത്തിനു പുറത്ത് യഥാർഥ ലോകത്തിൽ ഇടപെടാനും സമയം കണ്ടെത്താം.

9. ഉറക്കവും പോഷകാഹാരവും

ഓരോരുത്തർക്കും പ്രായത്തിന് അനുയോജ്യമായ ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താം. നല്ല പോഷകാംശം അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കാം.

10. പ്രകൃതിയുമായുള്ള ഇടപെടൽ

സുസ്ഥിര/ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രകൃതിവിഭവങ്ങൾ എങ്ങനെ സുസ്ഥിരമായി കൈകാര്യംചെയ്യാം എന്നതിനെ കുറിച്ച് പഠിക്കുകയും അവ പ്രാവർത്തികമാക്കുകയുംചെയ്യാം. വീട്ടിൽ ചെറിയതോതിൽ പച്ചക്കറി തോട്ടമൊരുക്കാൻ ശ്രമിക്കാം.

11. ഫിലോസഫി ഓഫ് മിനിമലിസം

ഇന്ന് വളരെ ചർച്ച ചെയ്യപ്പെടുന്ന മിനിമലിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ആവശ‍്യമില്ലാത്ത സാധനങ്ങൾ നീക്കം ചെയ്യുന്നതുവഴി നമ്മുടെ ശ്രദ്ധ ആവശ്യമായ വസ്തുക്കളിൽ മാത്രം കേന്ദ്രീകരിക്കുകയും അതിലൂടെ ലളിതജീവിതം കൈവരിക്കുകയുംചെയ്യാം.

സന്തോഷത്തിന്റെ അടിസ്ഥാനം

സന്തോഷത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ ആന്തരികമായതും ബാഹ്യമായതും എന്ന് രണ്ടായി തിരിക്കാം. നമ്മൾ കൂടുതലും ഊന്നൽ നൽകുന്നത് സന്തോഷത്തിന്‍റെ ബാഹ്യ ഘടകങ്ങൾക്കാണെങ്കിലും (ജോലി, സ്ഥാനമാനങ്ങൾ, സ്വത്ത്, മറ്റു ഭൗതിക കാര്യങ്ങൾ തുടങ്ങിയവ) ആന്തരിക ഘടകങ്ങളാണ് സന്തോഷത്തിന്‍റെ അടിസ്ഥാനം.

ജനിതക ശാസ്ത്രജ്ഞർ ചില പ്രത്യേക ജീനുകളുടെ സാന്നിധ്യം സന്തോഷം എന്ന അവസ്ഥയെ മെച്ചപ്പെടുത്തുന്നതായി പറയുന്നു. പോസിറ്റിവ് മാനസികാവസ്ഥയുടെ ന്യൂറോകെമിക്കൽ സിദ്ധാന്തം പറയുന്നത് പ്രധാനമായും അഞ്ചു ന്യൂറോകെമിക്കലുകളുടെ സ്വാധീനത്തെ കുറിച്ചാണ്.

ഡോപമിൻ: പോസിറ്റിവ് മൂഡ് ഉയർന്ന ഡോപമിനുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ ചെറിയ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുകയുംചെയ്യുന്നു.

സെറോടോണിൻ: ശുഭാപ്തി വിശ്വാസം, സന്തോഷം എന്നിവക്ക് മധ‍്യസ്ഥത വഹിക്കുന്നു. ഈ ന്യൂറോട്രാൻസ്മിറ്റർ നമുക്ക് ശാന്തതയും സംതൃപ്തിയും നൽകുന്നു.

നോറെപിൻഫ്രിൻ: സന്തോഷത്തിന്‍റെ തലവുമായി ബന്ധപ്പെട്ട മറ്റൊരു കെമിക്കൽ. ഇവ, ഊർജം, ഫോക്കസ് എന്നിവയെ സ്വാധീനിച്ചു സന്തോഷത്തിൽ നിർണായക പങ്കുവഹിക്കുന്നു.

എൻഡോർഫിൻസ്: നാം വ്യായാമം ചെയ്യുമ്പോൾ, സംഗീതം ശ്രവിക്കുമ്പോൾ, ചോക്ലറ്റ് കഴിക്കുമ്പോൾ ഒക്കെ ഉൽപാദിപ്പിക്കപ്പെടുന്നു.

മെലാടോണിൻ: ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മെലാടോണിന്‍റെ അളവ് സന്തോഷത്തിന്‍റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത് കൂടാതെ, പിറ്റ്യൂട്ടറി ഗ്രന്ഥിയും അഡ്രീനൽ ഗ്രന്ഥിയും ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ, ഓക്സിടോസിൻ തുടങ്ങിയ ഹോർമോണുകളും നമ്മുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേന്ദ്രസർക്കാർ ഏജൻസിയിൽ 275 ഒഴിവുകൾ; 40 വയസ് വരെ പ്രായമുള്ളവർക്ക് അവസരം; അപേക്ഷ 16 വരെ.

“ഗുജറാത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഏജൻസിയാ ഭാസ്‌കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആന്റ് ജിയോ ഇൻഫർമാറ്റിക്‌സിൽ ജോലി നേടാൻ അവസരം. ബിസാഗ് എൻ (BISAG N) പുതുതായി മാൻപവർ തസ്തികകളിൽ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 16 വരെ അപേക്ഷ നൽകാം. ഗുജറാത്തിലോ, ഡൽഹിയിലോ ആയിരിക്കും തിരഞ്ഞെടുപ്പ്. 

തസ്തിക & ഒഴിവ്

ബിസാഗ് എന്നിൽ ടെക്‌നിക്കൽ മാൻപവർ – 1, ടെക്‌നിക്കൽ മാൻപവർ -2, ടെക്‌നിക്കൽ മാൻപവർ – 3, അക്കൗണ്ട്‌സ് മാൻപവർ, അഡ്മിൻ മാൻപവർ-1, അഡ്മിൻ മാൻപവർ- 2 എന്നിങ്ങനെയാണ് പോസ്റ്റുകൾ. ആകെ 298 ഒഴിവുകളാണുള്ളത്. 

മാൻപവർ – 1 = 275 ഒഴിവ്

ടെക്‌നിക്കൽ മാൻപവർ -2 = 10 ഒഴിവ്

ടെക്‌നിക്കൽ മാൻപവർ – 3 = 5 ഒഴിവ്

അക്കൗണ്ട്‌സ് മാൻപവർ = 04 ഒഴിവ്

അഡ്മിൻ മാൻപവർ-1 = 02 ഒഴിവ്

അഡ്മിൻ മാൻപവർ- 2 = 02 ഒഴിവ്

പ്രായപരിധി

മേൽപറഞ്ഞ മാൻപവർ തസ്തികകളിൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ബികോം, ബിടെക്/ ബിഇ, എൽഎൽബി, എംഎസ് സി, എംഇ/ എംടെക്, എംബിഎ/ പിജിഡിഎം 

തെരഞ്ഞെടുപ്പ്

പ്രായോഗിക പരീക്ഷയുടെയും, ഇന്റർവ്യൂവന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബിസാഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം അപേക്ഷ ഫോമിന്റെ ഹാർഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പുകൾ, അനുബന്ധ രേഖകളുടെ വായിക്കാൻ കഴിയുന്ന പകർപ്പുകൾ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയക്കണം. 

ഇന്ന് ശക്തമായ മഴയും കാറ്റും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാദ്ധ്യത.

സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുളളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

03/04/2025 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
04/04/2025 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ
05/04/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
06/04/2025 : മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പച്ചച്ചക്കയുടെ അതേ രുചി; വർഷം മുഴുവൻ കഴിക്കാൻ ചക്ക ഉപ്പിലിടാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിനുള്ള ഭക്ഷ്യ പദാർഥങ്ങളുടെ കഴിവിന്റെ സൂചകമാണ് GI (ഗ്ലൈസീമിക് ഇൻഡക്സ്). GI സൂചകം തവിടില്ലാത്ത അരിയുടേത് 73, ഗോതമ്പ് റൊട്ടിയുടേത് 62. എന്നാൽ മൂന്നു – മൂന്നര മാസം വിളവുള്ള പച്ചച്ചക്കയുടേത് 17 മാത്രം. അതായത്, ചോറിന്റെ മൂന്നിരട്ടി പച്ചച്ചക്ക കഴിച്ചാലും ഗ്ലൈസീമിക് ഇൻഡക്സ് 73ൽ എത്തില്ല. മാത്രവുമല്ല, പച്ചക്കറിയിലെ ഭക്ഷ്യനാരുകളും ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. ചക്ക പച്ചയായി അതായത്, മൂന്ന് – മൂന്നര മാസം വിളഞ്ഞ പരുവത്തിൽ കിട്ടുന്നത് മാർച്ച് മുതൽ ജൂൺ വരെയുള്ള മൂന്നോ നാലോ മാസമാണ്. അതിനാൽ ഈ സമയത്ത് ചക്ക സംഭരിച്ചു സൂക്ഷിക്കണം. ഇതിന് ഉണക്കൽ, തണുപ്പിക്കൽ(ഫ്രീസിങ്), റിട്ടോർട്ടിങ് രീതികളാണുള്ളത്. ഇതിനു യോജിച്ച യന്ത്രങ്ങൾ വേണം. അവയുടെ വിലയും പരിപാലനച്ചെലവും ചെറു സംരംഭകർക്കും വീടുകളിൽ ചക്ക സൂക്ഷിക്കണമെന്നുള്ളവർക്കും താങ്ങാനാവില്ല. ഇതിനു പകരമാണ് ചക്ക ഉപ്പിലിട്ടു സൂക്ഷിക്കൽ. ലളിതമാണ്, ചെലവു കുറവുമാണ്.  ഉപ്പിലിട്ടു സൂക്ഷിച്ചുവയ്ക്കുന്ന പച്ചച്ചക്ക ചെറുചൂടുള്ള വെള്ളത്തിൽ 2-3 മണിക്കൂർ മുക്കി വച്ചിരുന്നാൽ അതിലെ ഉപ്പിന്റെ സാന്ദ്രത ഗണ്യമായി കുറഞ്ഞ് പാചകയോഗ്യമാകും. പച്ചച്ചക്കയുടെ അതേ രുചിയിൽ കറികൾ തയാറാക്കാം.

ഉപ്പിൽ സൂക്ഷിക്കുന്ന വിധം

“ഒരാൾക്ക് ഒൻപതു മാസം തുടർച്ചയായി ഉപയോഗിക്കാനുള്ള പച്ചച്ചക്കയുടെ അളവ് കണക്കാക്കി അത്രയും സൂക്ഷിച്ചുവയ്ക്കാൻ പറ്റിയ പാത്രം എടുക്കണം. ഉദാഹരണത്തിന് 275 ദിവസത്തേക്ക് 250 ഗ്രാം എന്ന തോതിൽ ദിവസേന ചക്ക കഴിക്കാനുദ്ദേശിക്കുന്ന ഒരാൾ 70 കിലോയോളം പച്ചച്ചക്ക സൂക്ഷിച്ചുവയ്ക്കണം. വീട്ടിലെ കൂടുതൽ അംഗങ്ങൾക്ക് ചക്ക വേണമെന്നുണ്ടെങ്കിൽ അതനുസരിച്ചുള്ള പാത്രം എടുക്കണം. ചീന ഭരണി, മൺപാത്രം, ഫുഡ് ഗ്രേഡ് പ്ലാസ്‌റ്റിക് സംഭരണി എന്നിവ ഉപയോഗിക്കാം. 


കഴുകി വൃത്തിയാക്കി

“കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തിയ പാത്രങ്ങളിൽ അൽപം നല്ലെണ്ണ തടവി വെയിലിൽ നന്നായി ഉണക്കിയെടുക്കുക. പാചകത്തിനു പറ്റിയ, മൂന്ന്-മൂന്നര മാസം വിളഞ്ഞ ചക്ക (വരിക്കയും കൂഴയും ഉപയോഗിക്കാം) അരിഞ്ഞുവയ്ക്കുക. ചക്കയുടെ തൂക്കത്തിന് ആനുപാതികമായി 10 ശതമാനം കല്ലുപ്പ് (ഒരു കിലോ ചക്കയ്ക്ക് 100 ഗ്രാം ഉപ്പ് എന്ന തോതിൽ) അളന്നെടുക്കുക. അണുനശീകരണം നടത്തിയ പാത്രത്തിൽ ഒരടുക്ക് പച്ചച്ചക്ക നിരത്തി മീതെ കല്ലുപ്പ് വിതറുക, വീണ്ടും ചക്ക അടുക്കുക. മുകളിൽ വീണ്ടും കല്ലുപ്പു ചേർക്കുക. ഒറ്റ ദിവസംകൊണ്ട് ഭരണി നിറയ്ക്കണമെന്നില്ല, അടുത്ത ഒന്നുരണ്ടു ദിവസങ്ങളിലായി നിറച്ചാൽ മതി. ഓരോ അടുക്ക് ചക്ക ചേർത്തു കഴിഞ്ഞും ഉപ്പു ചേർക്കണം.

പാത്രം നിറയുന്ന മുറയ്ക്ക് ചക്കയുടെ മുകളിൽ ഭാരമുള്ള എന്തെങ്കിലും വസ്തു വച്ച് നന്നായി അമർത്തിവയ്ക്കണം. മുകളിൽ ഭാരം വച്ചു കഴിയുമ്പോൾ ഉപ്പു ചേർത്തതു മൂലം ചക്കയിൽനിന്ന് ഊറി വരുന്ന വെള്ളത്താൽ ഇത് പൂർണമായും മുങ്ങിയിരിക്കും. ഊറി വന്ന ഈ വെള്ളത്തിൽനിന്ന് അൽപം എടുത്ത് 3-4 ഗ്രാം പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് (KMS) ലയിപ്പിച്ച് അത് ചക്കയുടെ മുകളിൽ എല്ലാ ഭാഗത്തും വ്യാപിക്കുന്നവിധം ഒഴിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ സംഭരിച്ചുവച്ച ചക്കയിൽ പൂപ്പൽബാധ, പുളിക്കൽ എന്നിവ ഒഴിവാ ക്കാം. സംഭരണി നിറഞ്ഞാൽ വൃത്തിയായി അടച്ചു സൂക്ഷിക്കുക.  പച്ചച്ചക്കയുടെ സീസൺ തീരുന്നതനുസരിച്ച് ഇതിൽനിന്ന് ആവശ്യാനുസരണം എടുത്ത് വെള്ളത്തിൽ 2-3 മണിക്കൂർ ഇട്ടതിനുശേഷം കറികൾ, പലഹാരങ്ങൾ എന്നിവയുണ്ടാക്കാം.

മലയാളം പഠിപ്പിക്കും, പുസ്തകം വായിപ്പിക്കും; വായനശാലകൾ കുട്ടികളെ വിളിക്കുന്നു.

 സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയിൽനിന്നു കുട്ടികളെ രക്ഷിക്കാൻ വായനക്കളരിയുമായി ലൈബ്രറി കൗൺസിൽ. മലയാളം പഠിക്കാം, വായനയെ വരവേൽക്കാം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തൊട്ടാകെ വായനശാലകളിൽ ഒരുമാസത്തെ വായനക്കളരി നടത്തും. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും .

  മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളും കേരളത്തിലുണ്ടെന്നതിൽ അതിശയോക്തിയില്ലെന്ന് കൗൺസിൽ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് കളരിയൊരുക്കുന്നത്. ബാലവേദിയില്ലാത്ത വായനശാലകളിൽ 15-നകം രൂപവത്കരിക്കും. ഏപ്രിലിൽ 10 ദിവസവും മേയിൽ 20 ദിവസവും മൂന്നുമുതൽ ആറുവരെ നടത്തുന്ന കളരിയിൽ രസകരമായി മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. 

രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. ദിവസവും 25 കുട്ടികളെയെങ്കിലും കളരയിലെത്തിക്കും. കളരി നടത്തുന്നതിന് ബാലവേദിക്കുള്ള നിലവിലെ സഹായം 3000 രൂപയിൽനിന്ന് 5000 ആക്കി.

സിനിമകളിലെ വയലൻസ് കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?

“നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നതുമില്ല. സിനിമകളും  വെബ്‌സീരീസും ഒക്കെ അവരുടെ താല്പര്യമുള്ള വിഷയങ്ങളാണ്. അതിനാൽ തന്നെ എന്തും ലഭ്യമാകുന്ന മാധ്യമങ്ങളുടെ കൂട്ടത്തിൽ നിന്നും കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കാത്ത കാര്യങ്ങൾ മാത്രം അവർക്ക് കാണുന്നതിനായി നൽകുക എന്നത് മാതാപിതാക്കളെ സംബന്ധിച്ച് ഒരു വലിയ ടാസ്ക് ആണ്

സിനിമകളിൽ വയലൻസ് ഒരു പ്രധാനഘടകം ആയിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളിൽ ഇത്തരം സിനിമകൾ കാണുന്നതിൽ നിന്നും കുട്ടികൾക്ക് വിലക്കുണ്ടെങ്കിലും ഒടിടി പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വരുമ്പോൾ അതല്ല അവസ്ഥ. കുട്ടികൾക്ക് ഇത്തരം വയലൻസ് നിറഞ്ഞ സിനിമകൾ കാണാനുള്ള അവസരങ്ങൾ കയ്യെത്തും കയ്യെത്തും ദൂരത്താണ്. ഈ അവസരത്തിൽ സിനിമയിലെയും വെബ് സീരീസുകളിലേയും വയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

വളർച്ചയുടെ വിവിധ തലങ്ങളിൽ കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അവർ കണ്ട കാഴ്ചകളും കേട്ട വർത്തമാനങ്ങളും ആയിരിക്കും. ഇത്തരത്തിലാണ് അഹിംസയുടെയും ഹിംസയുടെയും ആശയങ്ങൾ കുട്ടികളുടെ മനസിലേക്കെത്തുന്നത്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. അക്രമങ്ങൾ സ്വാഭാവിക ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണയിൽ  വികലമായ ചിന്തകളായിരിക്കും അവരെ നയിക്കുക. അതിനാൽ തന്നെ വയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ എന്നിവ ആസ്വദിക്കാൻ കുട്ടിയെ അനുവദിക്കും മുൻപായി, അതിന്റെ ഗുണദോഷ വശങ്ങളെപ്പറ്റി മാതാപിതാക്കൾക്ക് ധാരണയുണ്ടായിരിക്കണം.

വലയലൻസ് എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്
വലയലൻസ് നിറഞ്ഞ സിനിമകൾ, ഗെയിമുകൾ, കുടുംബാന്തരീക്ഷം എന്നിവ പ്രധാനമായും മൂന്നു രീതിയിലാണ് കുട്ടികളെ ബാധിക്കുന്നത്. ആദ്യത്തേത് ബ്രയിൻ ഡെവെലപ്മെന്റിനെ ബാധിക്കുന്ന തലമാണ്. രണ്ടാമത്തെ തലം മിറർ ന്യൂറോൺസിന്റേതാണ്. മൂന്നാമതായി മാനസികമായി കുട്ടികളെ ബാധിക്കുന്നു.

“ബ്രെയിൻ ഡെവലപ്മെന്റ്

തലച്ചോറിന്റെ വളർച്ച കുട്ടികളിൽ ഏറ്റവും മികച്ച രീതിയിൽ പാകപ്പെടുന്ന പ്രായമാണ് 12-18 വയസ്സുവരെയുള്ള കാലം.ഈ കാലഘട്ടത്തിൽ അവരുടെ കാഴ്ചകളും സംഭാഷണങ്ങളും തലച്ചോറിൽ ഫീഡ് ചെയ്യപ്പെടുകയും ആശയങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. തുടർച്ചയായി ആവർത്തിച്ച് വയലൻസ് നിറഞ്ഞ സീനുകൾ കാണുമ്പോൾ കുട്ടികളിൽ അഗ്രസീവ് ആയ ചിന്തകൾ ഉടലെടുക്കുന്നു. സഹ ജീവികളോടും കൂട്ടുകാരോടും ഒക്കെ എമ്പതി കുറയാൻ തുടങ്ങുന്നു. ദേഷ്യം, വാശി, സാധനങ്ങൾ നശിപ്പിക്കൽ, മറ്റുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കൽ എന്നിവ ആരംഭിക്കുകയും ഇവ ആസ്വദിക്കുകയും ചെയ്യുന്നു.

മിറർ ന്യൂറോൺസ്

അടുത്ത ഘട്ടത്തിൽ കുട്ടികൾ കാണുന്ന വയലൻസ് ബാധിക്കുക അവരിലെ മിറർ ന്യൂറോൺസ് പ്രവർത്തനത്തെയാണ്. കാണുന്ന കാര്യങ്ങളനുകരിക്കാൻ ശ്രമിക്കുകയായിരിക്കും ഈ ഘട്ടത്തിൽ ചെയ്യുക. വയലൻസ് അനുകരിക്കാൻ ശ്രമിക്കുന്ന കുട്ടികൾക്ക് പതിയെ അത് തികച്ചും നോർമലായ കാര്യമായി തോന്നുകയും സ്വഭാവത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു.

മാനസികമായി ബാധിക്കുന്നു
മിറർ ന്യൂറോൺസ് പ്രവർത്തനങ്ങളിൽ വയലൻസ് നിറഞ്ഞു കഴിഞ്ഞാൽ അത് കുട്ടികളിലെ മാനസികാരോഗ്യത്തെ കെടുത്തും. കുട്ടികളിൽ അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പ്രകടമാകും . സാവധാനത്തിൽ കുട്ടികളിലെ സ്ലീപ് പാറ്റേൺ തകരുകയും ശ്രദ്ധ, ഓർമ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. സാവധാനത്തിൽ പഠനം പിന്നോട്ടാകുന്നു.

മാതാപിതാക്കൾ ചെയ്യേണ്ടതെന്ത് ?ഓരോ പ്രായത്തിനും യോജിച്ച കണ്ടന്റുകൾ മാത്രം വിഡിയോ, പുസ്തക രൂപത്തിൽ കുഞ്ഞുങ്ങൾക്ക് നൽകുക. സിനിമകളിലെയും വെബ് സീരീസുകളിലെയും വയലൻസ് കണ്ടന്റുകൾ പൂർണമായി ഒഴിവാക്കുക, ഒരു പരിധിയിൽ കൂടുതൽ സ്‌ക്രീൻ ടൈം നൽകാതിരിക്കുക, കുട്ടികൾ കാണുന്ന വിഡിയോകൾ അവർക്കൊപ്പം ചർച്ച ചെയ്യുക.

friends catering

പി എഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍.

പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് – ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും.


നിലവില്‍ തുക പിന്‍വലിക്കാന്‍ രണ്ടു മുതല്‍ മൂന്നു ദിവസങ്ങളാണ് വേണ്ടി വരുന്നത്. പണം പിന്‍വലിക്കാനുള്ള പ്രോസസിങ് സമയം കുറയ്ക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്. 

യുപിഐ സംവിധാനത്തിലേക്ക് പിഎഫ് അക്കൗണ്ടുകളെ സംയോജിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇക്കാര്യത്തെ കുറിച്ച് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCI) നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപിഎഫ്ഒയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് മാസത്തോടെ ഇപിഎഫ്ഒ ക്ലെയിമുകള്‍ യുപിഐ വഴി യാഥാര്‍ത്ഥ്യമാകും. എല്ലാ അംഗങ്ങള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് മാത്രമല്ല, അവരുടെ പിഎഫ് അക്കൗണ്ടുകള്‍ യുപിഐ ഇന്റര്‍ഫേസില്‍ നേരിട്ട് കാണാനും ഓട്ടോ ക്ലെയിമുകള്‍ നടത്താനും കഴിയും. അര്‍ഹതയുള്ള വരിക്കാര്‍ക്ക് ഉടനേ പണം ലഭിക്കും.

കൺഫോം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രം ഇനി റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം.

റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പൊളിച്ചെഴുതാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാവും നിയന്ത്രണം ആദ്യം നിലവിൽ വരിക. വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയിൽ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നിൽക്കണം എന്നാണ് പുതിയ അറിയിപ്പിൽ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളിൽ സീനിയർ ഓഫീസറെ സ്റ്റേഷൻ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി, ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേർക്കു സ്റ്റേഷനിൽ പ്രവേശിക്കാം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സ്റ്റേഷൻ ഡയറക്ടർക്കായിരിക്കും.

ഭാവിയിൽ തിരക്ക് നിയന്ത്രണവിധേയമാക്കേണ്ട റെയിൽവേ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് പരിശോധിച്ച് ആയിരിക്കും പട്ടികയിൽ കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ചേർക്കുക. റെയിൽവേ സ്റ്റേഷനുകളിലേക്കു ടിക്കറ്റ് ഇല്ലാതെ പോകുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നയത്തിന് കരുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്​സവകാലങ്ങളിലും അവധിക്കാലങ്ങളിലും രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ അമിതമായ തിരക്ക് അനുഭവപ്പെടാറുണ്ട്. ബന്ധുക്കളെ കൊണ്ടു പോകാനും കൊണ്ടു വിടാനുമായി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവരും തിരക്ക് ഉണ്ടാക്കുന്നവരിൽ പ്രധാന ഘടകമാണ്. അനാവശ്യ ആളഅ്ത്തിരക്ക് ഒഴിവാക്കുകയെന്നതാണ് പുതിയ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ യാത്രക്കാർ അവരുടെ യാത്രകൾ നേരത്തെ തന്നെ തീരുമാനിച്ച് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും.

ഉരുകുന്ന ചൂടിനാശ്വാസം, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ വരുന്നുവെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും മറ്റെന്നാളും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇന്നും നാളെയും മറ്റെന്നാളും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവ‌ചനം. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം


ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ 

ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക”

വാട്‌സ്ആപ്പിൽ എത്തിയേ ; ഒരു കിടിലൻ ഫീച്ചർ

പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി സജ്ജമാക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്‌സ്ആപ്പ് ഈ പുതിയ സവിശേഷത അവതരിപ്പിച്ചത്. ഏറ്റവും പുതിയ iOS 18.2 അപ്ഡേറ്റ് ഉപയോഗിച്ച്, കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയും.

ഈ സവിശേഷതയിലൂടെ, ഉപയോക്താക്കൾക്ക് കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്‌സ്ആപ്പിനെ ഡിഫോൾട്ട് ആപ്പായി സജ്ജമാക്കാൻ കഴിയും. അതായത്, വ്യത്യസ്ത ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വാട്‌സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഇപ്പോൾ ഐഫോണിലെ കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്‌സ്ആപ്പ് അവരുടെ ഇഷ്ടപ്പെട്ട ആപ്പായി തിരഞ്ഞെടുക്കാം. ഈ അപ്ഡേറ്റ്, ഐഫോൺ സെറ്റിംഗ്സിലെ ഡിഫോൾട്ട് ആപ്പ് സെലക്ഷൻ മെനുവിൽ വാട്‌സ്ആപ്പ് ലഭിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ കോളിംഗിനും സന്ദേശമയക്കലിനും വാട്‌സ്ആപ്പ് തിരഞ്ഞെടുക്കാം. ഇത് വാട്‌സ്ആപ്പിനെ ദൈനംദിന ആശയവിനിമയത്തിന് കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഈ ഫീച്ചർ സജ്ജമാക്കാൻ ആപ്പ് സ്റ്റോറിൽ നിന്ന് വാട്‌സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം.

തുടർന്ന് നിങ്ങളുടെ ഐഫോണിൽ സെറ്റിംഗ്‌സ്- ആപ്പുകൾ -ഡിഫോൾട്ട് ആപ്പുകൾ എന്നതിലേക്ക് പോകുക. കോളുകൾക്കും സന്ദേശങ്ങൾക്കും ഡിഫോൾട്ടായി വാട്‌സാപ്പ് തിരഞ്ഞെടുക്കുക. സജ്ജീകരിച്ചുകഴിഞ്ഞാൽ, ഒരു കോൺടാക്റ്റിന്റെ നമ്പറോ സന്ദേശ ബട്ടണോ ടാപ്പ് ചെയ്യുമ്പോൾ, ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പകരം ഐഫോൺ ഓട്ടോമാറ്റിക്കായി വാട്ട്സ്ആപ്പ് തുറക്കും.

Verified by MonsterInsights