തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ കോഴിക്കോട് ബേപ്പൂർ ബീച്ചിലേക്ക് പോരൂ. സഞ്ചാരികൾക്ക് ആകർഷകമായി ഫ്ളോട്ടിങ് പാലം ഒരുങ്ങികഴിഞ്ഞു.തിരമാലകൾക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്നത് കാണാം. സന്ദർശകർക്ക് നവ്യാനുഭവമാണ് ഈ ഒഴുകും പാലം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ടൂറിസം പ്രൊമോഷൻ കൗൺസിലും, ബേപ്പൂർ പോർട്ട് അതോറിട്ടിയുടെയും സഹായത്തോടെ ചാലക്കുടി ക്യാപ്ചർ ഡേയ്സ് അഡ്വഞ്ചർ ടൂറിസം ആൻഡ് വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിലാണ് പാലം സ്ഥാപിച്ചത്.

തിരമാലകൾക്ക് അനുസരിച്ചു പാലം ഉയരുകയും താഴുകയും ചെയ്യും. ഒരേ സമയം 500 പേർക്ക് വരെ കയറാൻ ശേഷിയുണ്ട്. എന്നാൽ നിലവിൽ 50 പേർക്കു ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമാണ് പാലത്തിൽ പ്രവേശനം അനുവദിക്കുക. കടലിലേക്ക് നീണ്ടു കിടക്കുന്ന പാലത്തിന്റെ അറ്റത്ത് സന്ദർശകർക്ക് കടൽ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിൽ 15 മീറ്റർ വീതിയിലുള്ള പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 6 വരെ പ്രവേശനം അനുവദിക്കുന്ന പാലത്തിൽ കയറാൻ 100 രൂപയാണ് നിരക്ക്.

ഈ ഒഴുകും പാലത്തിന് 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുണ്ട്. 100 കിലോഗ്രാം തൂക്കമുള്ള 31 നങ്കൂരങ്ങൾ ഉപയോഗിച്ചാണ് പാലം ബലപ്പെടുത്തിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ(എച്ച്ഡിപിഇ) ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഫ്ലോട്ടിങ് ബ്രിജ് ഒരുക്കിയിരിക്കുന്നത്. സുഗമമായി ഘടിപ്പിക്കുകയും മാറ്റുവാനും സാധിക്കുന്നതിനാൽ ആവശ്യാനുസരണം മറ്റിടങ്ങളിലേക്ക് നീക്കാനാകും.