വൈദ്യുതി ബില്‍ മാസംതോറും നല്‍കാന്‍ ആലോചിച്ച് കെഎസ്ഇബി; സെല്‍ഫ് മീറ്റര്‍ റീഡിങ് സാധ്യത തേടുന്നു.

ഉപയോക്താക്കള്‍ക്ക് മാസംതോറും വൈദ്യുതിബില്‍ നല്‍കുന്നതിന് കെ.എസ്.ഇ.ബി. സാധ്യത തേടുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശം അനുസരിച്ചാണിത്. ആവശ്യപ്പെടുന്നവര്‍ക്ക് അവര്‍ സ്വയംനടത്തുന്ന മീറ്റര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ (സെല്‍ഫ് മീറ്റര്‍ റീഡിങ്) മാസംതോറും ബില്‍ നല്‍കുന്നത് സാധ്യമാണോ എന്നാണ് ആലോചിക്കുന്നത്.
ഇപ്പോള്‍ രണ്ടുമാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍ വീടുകളിലെത്തിയാണ് വൈദ്യുതിബില്‍ നല്‍കുന്നത്.രണ്ടുമാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കിയാണ് സ്ലാബ് നിര്‍ണയിക്കുന്നത്.ഇങ്ങനെ രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ നല്‍കുന്നതിനാല്‍ ഉപയോഗത്തിന്റെ സ്ലാബ് മാറുമെന്നും അതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുന്നെന്നുമാണ് ഒരുവിഭാഗം ഉപയോക്താക്കളുടെ പരാതി.







ദ്വൈമാസ ബില്ലിങ്ങിനെതിരേ വ്യാപകപ്രചാരണവും നടക്കുന്നുണ്ട്.
വൈദ്യുതിനിരക്ക് കൂട്ടുന്നതിനെപ്പറ്റി അടുത്തിടെ കെ.എസ്.ഇ.ബി. നടത്തിയ തെളിവെടുപ്പുകളില്‍ മാസംതോറും ബില്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ബില്‍ രണ്ടുമാസത്തിലൊരിക്കല്‍ നല്‍കുന്നതുകൊണ്ട് ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണം ഈടാക്കുന്നില്ലെന്നും സ്ലാബ് മാറുന്നില്ലെന്നും റെഗുലേറ്ററി കമ്മിഷന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, തെളിവെടുപ്പുകളില്‍ പങ്കെടുത്ത ഭൂരിഭാഗവും ഈ വിശദീകരണത്തില്‍ തൃപ്തരല്ല.




ഇതേത്തുടര്‍ന്നാണ് ആവശ്യപ്പെടുന്നവര്‍ക്ക് മാസംതോറും ബില്‍ നല്‍കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ കമ്മിഷന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. മാസംതോറും ബില്‍ നല്‍കുന്നതില്‍ അപാകമില്ലെന്നാണ് കമ്മിഷന്‍ നിരീക്ഷിച്ചത്.
കോവിഡ് കാലത്ത് വീടുകളില്‍ മീറ്റര്‍ റീഡിങ് തടസ്സപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ സെല്‍ഫ് മീറ്റര്‍ റീഡിങ് നടത്തി അറിയിക്കാന്‍ കെ.എസ്.ഇ.ബി. ആപ്പ് വികസിപ്പിച്ചിരുന്നു. ഇതേ മാതൃക സ്വീകരിക്കാനാകുമോ എന്നാണ് കമ്മിഷന്‍ ആരാഞ്ഞത്. പതിവുപോലെ കെ.എസ്.ഇ.ബി. രണ്ടുമാസത്തിലൊരിക്കല്‍ വീടുകളില്‍ മീറ്റര്‍ റീഡിങ് നടത്തും.ഇടയ്ക്കുള്ള മാസത്തെ റീഡിങ് ഉപയോക്താവ് സ്വയം മീറ്റര്‍ പരിശോധിച്ച് കെ.എസ്.ഇ.ബി.യെ അറിയിക്കണം.
അതിനുള്ള ബില്‍ കെ.എസ്.ഇ.ബി. അയയ്ക്കും. അടുത്തമാസം മീറ്റര്‍ റീഡര്‍ വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ മുന്‍മാസത്തെ ഉപയോഗത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അത് ക്രമീകരിക്കും. എല്ലാമാസവും വീടുകളിലെത്തി മീറ്റര്‍ റീഡിങ് നടത്തുന്നത് പ്രയോഗികമല്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതിനാലാണ് സെല്‍ഫ്റീഡിങ് സാധ്യമാണോ എന്ന് പരിശോധിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചത്.








ടിക്കറ്റ് വില 932 രൂപ മുതല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍ തുടങ്ങി

ഇനി വെറും 932 രൂപ മുതലുള്ള ടിക്കറ്റുകള്‍ക്ക് ആഭ്യന്തര വിമാന യാത്ര നടത്താം. 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുതലുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1088 രൂപ മുതലുള്ള എക്‌സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും

കൊച്ചി- ബാംഗ്ലൂര്‍, ബാംഗ്ലൂര്‍- ചെന്നൈ മുതല്‍ ഡല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി- അഗര്‍ത്തല തുടങ്ങി നിരവധി റൂട്ടുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായി ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്‌സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്‌സൈറ്റിലൂടെ പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് നിരക്കുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ലഭ്യമാണ്.

കിടിലൻ ഓഫറുകളുമായി ബി​ഗ് സെയിലുകൾ, സെപ്റ്റംബർ 29ന് തുടങ്ങിയേക്കാമെന്ന് സൂചന

ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് പലയിടങ്ങളിലും ധാരാളം സെയിലുകൾ നടക്കുന്ന കാലമാണിത്. ഓണലൈൻ ഷോപ്പിങ്ങിൻ്റെ ഈ കാലത്ത് ആഘോഷദിനങ്ങളിൽ മത്സരിച്ച് ഡിസ്കൗണ്ട് നൽക്കാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും നിരവധി ഷോപ്പിംഗ് ആപ്പുകളും തയാറായി കഴിഞ്ഞു. അത്തരത്തിൽ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ ഫ്ലിപ്പ്കാ‌ർട്ടിൻ്റെയും ആമസോണിൻ്റെയും ബി​ഗ് സെയിലുകൾ സെപ്റ്റംബർ അവസാനത്തോടെ ഉണ്ടാകുമെന്ന് സൂചന. ഇതിനിടയിൽ ഫ്ലിപ്പ്കാർട്ടിൻ്റെ ബി​ഗ് ബില്ല്യൻ ഡേയസിൻ്റെ ഡേറ്റ് പ്രഖ്യാപ്പിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ ഡേറ്റ് ചോർന്നെന്ന വാർത്തയും പുറത്തുവരുകയാണ്. ഗൂഗിൾ തിരയൽ ലിസ്‌റ്റിങ്ങ് അനുസരിച്ച്, ഫ്ലിപ്പ്കാ‌ർട്ട് ബി​ഗ് ബില്ല്യൻ ഡേയസ് 2024 സെപ്റ്റംബർ 30, 2024-ന് ആരംഭിക്കും, ഫ്ലിപ്പ്കാ‌ർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്റ്റംബർ 29-ന് ആദ്യകാല ആക്‌സസ് ലഭിക്കും.

മൊബൈൽ, ടിവികൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് & ആക്സസറികൾ, ഫാഷൻ, സൗന്ദര്യം, ഭക്ഷണം, കളിപ്പാട്ടങ്ങൾ, ബേബി കെയർ, ഹോം & തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ മികച്ച ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൻ്റെ ബി​ഗ് ബില്ല്യൻ ഡേയസിൽ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ റിപ്പോർട്ടുകൾ പ്രകാരം, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2024 ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്തേക്കാം. സൂപ്പർ കോയിൻ ഉപയോഗിച്ച് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അധിക കിഴിവിനൊപ്പം ഫ്ലിപ്പ്കാർട്ട് പേ ലെറ്റർ വഴി 1,00,000 രൂപ വരെ ക്രെഡിറ്റ് ലൈനും ലഭിച്ചേക്കാം.

സെയിലിൽ ഐഫോൺ 16 സീരീസ് ലോഞ്ച് ചെയ്ത പശ്ചാതലത്തിൽ ഐഫോൺ 15, ഐഫോൺ 14 മോഡലുകളിൽ വിലക്കുറവ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ ബി​ഗ് ബില്ല്യൻ ഡേയസ് എക്സക്ലൂസീവ് ഒഫേഴസും ഉണ്ടാകും. ഫ്ലിപ്പ്കാർട്ടിൻ്റെ പ്രധാന എതിരാളിയായ ആമസോൺ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും സെപ്റ്റംബർ അവസാനത്തോടെ ഉണ്ടാകുമെന്നാണ് പ്രതീഷ.

പച്ചക്കറിയിൽ കൈപൊള്ളില്ല; സദ്യവട്ടം ഒരുക്കാം കുറഞ്ഞ ചിലവിൽ, വില മുൻവർഷത്തേക്കാൾ കുറവ്

ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്.

ഹോർട്ടികോർപ്പിന്റെ പച്ചക്കറിചന്തക്കളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ പതിനഞ്ചോളം ഹോട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെവെച്ച് നോക്കിയാൽ ഓണം അടുത്തെങ്കിലും തമിഴ്നാട്ടിലെ വിപണിയിൽ ഇത്തവണ വില കുതിച്ചുയർന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട് തേനി ജില്ലയിൽ നിന്നുള്ള പച്ചക്കറികളാണ്.

തേവാരം, ചിന്നമന്നൂര്‍,കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. എന്നാൽ ഓണത്തിൻറെ തിരക്ക് മാർക്കറ്റുകളിൽ അനുഭവപ്പെടുന്നില്ല എന്നാണ് ചിന്നമന്നൂർ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്.

ബീൻസ് 30, വെള്ളരി 10, മുളക് 28, തക്കാളി 10, വെണ്ടക്ക 29, മുരിങ്ങക്ക 20, അമര പയർ 13, ബീറ്റ്റൂട്ട് 12, ക്യാബേജ് 12, അച്ചിങ്ങ 40 എന്നിങ്ങനെയാണ് ഒരേ കിലോക്ക് നിരക്ക് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞവർഷം ഇതേസമയം ഇരട്ടിയിൽ അധികം വിലയായിരുന്നു. വിവിധ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ വിപണിയിലെത്തി നേരിട്ട് ലേലത്തില്‍ പങ്കെടുക്കുന്നത് പതിവാണ്.എന്നാൽ നാളെയും മറ്റന്നാളുമായി തമിഴ്നാട്ടിലെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇതോടെ വിലയും കുതിച്ചുയർന്നേക്കും.

കേരളത്തിലെ പച്ചക്കറി വിപണിയിൽ ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് അൽപ്പം വില കൂടുതൽ. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140,മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്. ഓണക്കാലത്ത് സാധാരണ തൊട്ടാൽ പൊള്ളുന്ന തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്ക്ക, സവാള, ഉരുളകിഴങ്ങ് എന്നിവ കിലോ 50 രൂപയും.

പട്ടികവർഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം, 55,506 പേർക്ക് 1000 രൂപ നൽകും

സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

കൂടാതെ സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാനും യോഗത്തിൽ തീരുമാനം ആയി. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

 

പട്ടികവർഗക്കാർക്ക് ഓണസമ്മാനം

സംസ്ഥാനത്തെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗ്ഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

 

793 ഹെക്ടറിൽ ബന്ദിപ്പൂ കൃഷി, 7,000 ടൺ വിളവ്; സംസ്ഥാനത്ത് പൂക്കൃഷി പൊലിച്ചു.

ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്. ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉൾപ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാൽ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. 
കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറിൽ പൂക്കൃഷിയുണ്ട്. 3,000 വനിതാ കർഷകസംഘങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഓണക്കാലത്ത് മറുനാടൻ പൂക്കളെആശ്രയിക്കേണ്ടിവരുന്നതു കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്. ഒട്ടേറെ കർഷകരും വ്യാപകമായി പൂക്കൃഷി ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലൊന്ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. മുൻപരിചയമുള്ളവർ വിപണി കണ്ടെത്തുന്നുണ്ടെങ്കിലും പുതുതായെത്തിയവർ ബുദ്ധിമുട്ടുകയാണ്.






കഞ്ഞിക്കുഴിയിൽ ബന്ദിപ്പൂവിന് കിലോയ്ക്ക് 100-150 രൂപ വിലയുണ്ട്. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും 50 രൂപയ്ക്കുപോലും പൂ വിൽക്കുന്നുണ്ട്. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തിൽ സംവിധാനമില്ല. ചിലയിടങ്ങളിൽ കുടുംബശ്രീ സി.ഡി.എസുകൾ പൂക്കൾ ശേഖരിച്ച് ഒന്നിച്ചു വിൽക്കുന്നുണ്ട്. 
ഓണത്തിന് ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയതും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നുവെച്ചതും അപ്രതീക്ഷിത പ്രതിസന്ധിയായി


വിപണിസാധ്യത മനസ്സിലാക്കാൻ മൊബൈൽ ആപ്പ് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ടു കർഷകരിലെത്തിക്കാനും സേവനങ്ങൾ എളുപ്പത്തിൽ കിട്ടാനുമായി.
മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്. അതു പ്രവർത്തിച്ചു തുടങ്ങിയാൽ ഭാവിയിൽ വിപണി സാധ്യതകളെക്കുറിച്ചു മനസ്സിലാക്കാനാകും. ലാഭത്തിൽ കൊണ്ടുപോകാവുന്നതാണ് പൂക്കൃഷി. സർക്കാരിന്റെയും കുടുംബശ്രീയുടെയും ഓണവിപണികളിൽ കർഷകരുടെ പൂക്കൾ വിൽക്കാനുള്ള അവസരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. -പി. പ്രസാദ്, കൃഷിമന്ത്രി.



ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാട് നടത്താം; ‘യുപിഐ സര്‍ക്കിള്‍’ നിലവില്‍ വന്നു

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ഡിജിറ്റല്‍ പേയ്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനായി ‘UPI സര്‍ക്കിള്‍’ ഫീച്ചര്‍ അവതരിപ്പിച്ചു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാന്‍ പ്രാഥമിക ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ മടിക്കുന്നവരോ ആയവര്‍ക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. NPCI അനുസരിച്ച് UPI ആക്സസ് ചെയ്യാന്‍ സാമ്പത്തികമായി ആശ്രയിക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഫീച്ചര്‍.

 

പ്രാഥമിക ഉപയോക്താക്കള്‍ക്ക് ഇനി കുടുംബാംഗങ്ങളോ തങ്ങളുടെ ജീവനക്കാരോ ആയ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് അംഗീകാരം നല്‍കാം, അവര്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാടുകള്‍ നടത്താനാകും. സെക്കന്‍ഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാന്‍ പ്രൈമറി യൂസറിന് സാധിക്കും.

ഡിജിറ്റല്‍ പേയ്മെന്റ് കൂടുതല്‍ ആളുകളിലേക്ക് സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും യുപിഐ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഈ സംവിധാനം ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് പുതിയ ഫീച്ചറായ യുപിഐ സര്‍ക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ; വർധിച്ചത് രണ്ട് മുതൽ ആറ് രൂപ വരെ

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

  • കുറുവ അരി (kg) – 30 ( 33)

  • തുവരപ്പരിപ്പ് (kg) – 111 (115)

  • മട്ട അരി (kg) – 30 ( 33)

  • പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

  • ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം

 

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

 
 

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

പിള്ളേര് വൈബാണ്’; അദാനിയും അംബാനിയും നയിക്കുന്ന ‘ശതകോടീശ്വര ടീമിൽ’ ഇടം നേടിയ രണ്ട് ‘പയ്യന്മാർ’

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയായ ഹുറൂൺ റിച്ച് ഇന്ത്യ 2024 പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരെയുടെ വയസ് കേട്ടാൽ ആരും ഒന്ന് അമ്പരക്കും. വിദ്യാഭ്യാസവും പ്രായവും സാമ്പത്തി പശ്ചാത്തലവുമെല്ലാം കോടികളുടെ സമ്പാദ്യത്തിൽ ഘടകമാണ് എന്ന പൊതുബോധത്തെ തകർത്തു കൊണ്ടാണ് രണ്ട് പയ്യന്മാർ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. സെപ്റ്റോ എന്ന ഓൺലൈൻ ഗ്രോസറി ഡെലിവറി ആപ്പിന്റെ ഉടമകളായ 21കാരൻ കൈവല്യ വോഹ്‌റയും 22കാരൻ ആദിത് പലിചയുമാണ് എല്ലാവരെയും അമ്പരിപ്പിച്ച് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അതും ഇന്ത്യയിലെ ‘ഏറ്റവും പ്രായം കുറഞ്ഞ’ ശതകോടീശ്വരന്മാർ എന്ന വിശേഷണത്തോടെ! ഈ പട്ടിക പരിശോധിക്കുന്നവരെ സംബന്ധിച്ച് ഈ പ്രായത്തിലോ എന്ന് ചിന്തിക്കുക സ്വഭാവികം. എന്നാൽ കോളേജ് പഠനം ഉപേക്ഷിച്ചാണ് ഇവർ ഈ നേട്ടത്തിലേയ്ക്ക് എത്തിയെന്നറിയുമ്പോഴാണ് അമ്പരപ്പ് അതിശയമായി മാറുന്നത്.

 

യഥാക്രമം 3600 കോടിയും, 4300 കോടിയുമാണ് ഇരുവരുടെയും ആസ്തി. 2021ൽ കോളേജ് പഠനം ഉപേക്ഷിച്ച് ഇരുവരും ചേർന്ന് തുടങ്ങിയ സംരംഭമാണ് ഇവരുടെ ‘തലവര’ മാറ്റിയത്. കൊവിഡ് കാലഘട്ടത്തിൽ രാജ്യം മുഴുവൻ വീടുകളിൽ അടച്ചിടപ്പെട്ടപ്പോൾ, ഇരുവരുടെയും മനസ്സിൽ പൊട്ടിമുളച്ചതാണ് അതിവേഗ ഓൺലൈൻ ഗ്രോസറി ഡെലിവറി സംവിധാനം എന്ന ആശയം. ഈ ആശയം പ്രവർത്തികമാക്കുന്നതിന് വേണ്ടി ഇവർ കോളേജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷം ഇവർ ആരംഭിച്ച സെപ്റ്റോ പിന്നീട് നടത്തിയ കുതിപ്പിൻ്റെ ബാക്കിപത്രമാണ് അംബാനിക്കും അദാനിക്കുമൊപ്പം ശതകോടീശ്വര പട്ടികയിൽ ഇരുവർക്കും ലഭിച്ച ഇടം.

 

കനത്ത മത്സരം നിലനിൽക്കുന്ന ഓൺലൈൻ ഡെലിവറി മേഖലയിലേക്കാണ് ഇരുവരും 2021ൽ സെപ്റ്റോയുമായെത്തുന്നത്. ആമസോൺ, ബിഗ് ബാസ്കറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആളും അർത്ഥവുമുള്ള വമ്പന്മാരോടായിരുന്നു ഇവരുടെ മത്സരം. എന്നാൽ ഇവരെയെല്ലാം മറികടന്നുകൊണ്ട് ഓൺലൈൻ ഡെലിവറി സംവിധാനത്തെ സുഗമമാക്കാനും, അതുവഴി വലിയ സ്വീകാര്യത നേടാനും സെപ്റ്റോയ്ക്ക് കഴിഞ്ഞു.ഒടുവിൽ ഇരുവരും എത്തപ്പെട്ടത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ.

ഇന്ത്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാമതുള്ളത് ​ഗൗതം അദാനിയും കുടുംബവുമാണ്. 11.6 ലക്ഷം കോടിയാണ് അദാനി കുടുംബത്തിന്റെ ആസ്തി. മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഈ നേട്ടം കൈവരിച്ചത്. അദാനി ​ഗ്രൂപ്പിന് വൻ തിരിച്ചടിക്ക് കാരണമായി എന്ന് കരുതുന്ന ഹിൻഡൻബർ​ഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും പട്ടികയിൽ അദാനി മുന്നിൽ എന്നതാണ് ഏറ്റവും ശ്രദ്ധേയം. 2020ൽ ഹുറൂൺ റിച്ച് ഇന്ത്യ ലിസ്റ്റിൽ നാലാം സ്ഥാനത്തായിരുന്നു അദാനി. കഴിഞ്ഞ ഒരു വർഷത്തിനുള്ളി‍ൽ അദാനിയുടെ സ്വത്തുക്കളിൽ‌ 95 ശതമാനം വർധനയുണ്ടായതായാണ് ഹുറൂൺ റിപ്പോർട്ട് പറയുന്നത്.

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം; റേഷന്‍ കടകളിലൂടെ വിതരണം

അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയുo അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.
 
ഇത്തവണയും ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. ആറ് ലക്ഷം കാര്‍ഡുടമകള്‍ക്കാണ് സൗജന്യ കിറ്റ് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് കിറ്റ് നല്‍കിയത്. അനാഥാലയങ്ങളിലെയും വയോജനകേന്ദ്രങ്ങളിലെയും അന്തേവാസികള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ ലഭിക്കും.
 

റേഷന്‍ കടകളിലൂടെയാകും കിറ്റുകള്‍ വിതരണം ചെയ്യുക. സംസ്ഥാനത്ത് ഏകദേശം ആറ് ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ ആണുള്ളത്. ഇവര്‍ക്ക് മാത്രം സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ 35 കോടി രൂപയോളെ വേണ്ടിവരുമെന്നാണ് കണക്ക്. ഓണക്കിറ്റില്‍ എന്തൊക്കെ സാധനങ്ങളാണുണ്ടാകുക എന്നതില്‍ വ്യക്തത അടുത്ത ദിവസങ്ങളിലുണ്ടാകും.

കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിലാണ് ഓണക്കിറ്റുകള്‍ മഞ്ഞകാര്‍ഡുടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. സെപ്തംബര്‍ നാലിനകം ഓണച്ചന്തകള്‍ തുടങ്ങാനാണ് തീരുമാനം

Verified by MonsterInsights