സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യതാ ടെസ്റ്റ് പാസാവണം

ജൂൺ ഒന്നുമുതൽ സൗദി വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി യോഗ്യത തെളിയിക്കണം. പുതിയ വീസയിൽ വരുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത് എന്നാണ് പ്രാഥമിക വിവരം.

കാർ ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർ വാട്ടർ വെൽഡർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, എച്ച് വി എ സി മെക്കാനിക് എന്നിവയാണ് യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കിയ 19 പ്രഫഷനുകൾ.

വീസകൾ സ്റ്റാംബ് ചെയ്യണമെങ്കിൽ യോഗ്യതാ ടെസ്റ്റ് പൂർത്തിയാക്കിയ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കൽ നിർബന്ധമാകും. യോഗ്യതാ ടെസ്റ്റുകൾ നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് അറിയാനും മറ്റും https://svp-international.pacc.sa/home എന്ന ലിങ്കിൽ സന്ദർശിക്കാം.

യുകെയില്‍ ഇന്ത്യന്‍ ആധിപത്യം; സ്കിൽഡ് വർക്കർ, സ്റ്റുഡന്റ് വിസകൾ ലഭിക്കുന്നവരിൽ മുന്നിൽ ഇന്ത്യക്കാര്‍

യുകെയിൽ സ്റ്റുഡന്റ് വിസകളും സ്കിൽഡ് വർക്കർ വിസകളും ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം രാജ്യം നൽകിയ വിസാ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്. ലണ്ടൻ ഇമിഗ്രേഷന്റെ ഔദ്യോഗിക സ്ഥിതിവിവരണക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗ്രാജ്യുവേറ്റ് പോസ്റ്റ് സ്റ്റഡി വർക്കിന് കീഴിൽ അനുവദിച്ച വിസയിൽ ഭൂരിഭാഗവും നേടിയത് ഇന്ത്യൻ വിദ്യാർത്ഥികളാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

”വർക്ക് വിസ ലഭിച്ച ഭൂരിഭാഗം പേരും ഇന്ത്യൻ പൗരൻമാരാണ്. അവർ ഏകദേശം മൂന്നിലൊന്ന് ശതമാനം വരും. സ്കിൽഡ് വർക്കർ, സ്കിൽഡ് വർക്കർ – ഹെൽത്ത് ആൻഡ് കെയർ എന്നീ വിഭാഗങ്ങളിൽ അനുവദിച്ച വിസയിലും ഇന്ത്യൻ പൗരൻമാരാണ് കൂടുതൽ,” യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് അവസാനത്തോടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 93,951 ഗ്രാജ്യൂവേറ്റ് റൂട്ട് എക്സ്റ്റൻഷനുകൾ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികൾ തങ്ങളുടെ ആശ്രിതരായി കുടുംബാംഗങ്ങളെയും, കുട്ടികളെയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നതിന് യുകെ കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. നിലവിൽ യുകെയിലെ പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രമാണ് ആശ്രിതരായി തങ്ങളുടെ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനാകുക.

അതേസമയം ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യൻ പൗരൻമാർക്ക് അനുവദിച്ച സ്കിൽഡ് വർക്കർ വിസകളുടെ എണ്ണത്തിൽ 63 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലത്ത് 13390 ആണ് രേഖപ്പെടുത്തിയിരുന്നത്. ഇത് 2022-23 ആയപ്പോഴേക്കും 21,837 ആയി കൂടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഹെൽത്ത് കെയർ വിഭാഗത്തിൽ അനുവദിച്ച വിസയുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ 14,485 പേരാണ് ഈ വിഭാഗത്തിൽ വിസ നേടിയത്. എന്നാൽ അത് ഈ വർഷം 29,726 ആയാണ് ഉയർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 105 ശതമാനം വർധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇതോടൊപ്പം യുകെയിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റവും വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ കുടിയേറ്റങ്ങളുടെ എണ്ണം 606,000 ആണ്. ഇത് ബ്രിട്ടീഷ് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ യുക്രൈൻ വിസ പദ്ധതികൾക്ക് കീഴിലുള്ള അഭയാർത്ഥികൾ, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി കുടിയേറുന്നവർ തുടങ്ങിയവരടങ്ങിയ വിഭാഗമാണ് കുടിയേറ്റം വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്ന വിവരം.

അതേസമയം മൊത്തത്തിലുള്ള കുടിയേറ്റ സ്ഥിതി വിവര കണക്കുകളിൽ വിദേശ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.’മൊത്ത കുടിയേറ്റ കണക്കുകളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഒഴിവാക്കണം. അമേരിക്കയും ഓസ്‌ട്രേലിയയും അന്താരാഷ്ട്ര വിദ്യാർത്ഥികളെ താൽക്കാലിക കുടിയേറ്റക്കാരായിട്ടാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ തങ്ങളുടെ മാതൃരാജ്യത്തേക്ക് തന്നെ മടങ്ങിപ്പോകുന്നവരാണ്. അവരെക്കൂടി ഉൾപ്പെടുത്തി കുടിയേറ്റത്തെ സംബന്ധിച്ച അനാവശ്യ ഭയം സൃഷ്ടിക്കേണ്ട കാര്യമില്ല,” ഇന്റർനാഷണൽ സ്റ്റുഡന്റ് വിഷയവുമായി ബന്ധപ്പെട്ട ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ നേതാവ് ലോർഡ് കരൺ ബിലിമോറിയ പറഞ്ഞു.

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ പുതിയ ഔട്ട്ഫിറ്റ് പരീക്ഷിച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്.

 കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ പുതിയ ഔട്ട്ഫിറ്റ് പരീക്ഷിച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്. 21-ാം തവണയാണ് ഐശ്വര്യ റെഡ് കാർപ്പറ്റിൽ എത്തുന്നത്. അതിനാൽ തന്നെ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തന്റെ കംഫർട്ട് സോണിന് പുറത്തുള്ള ഔട്ട്ഫിറ്റാണ് താരം തിരഞ്ഞെടുത്തത്.

 സിൽവർ ഹുഡുള്ള കറുപ്പ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. ലൈറ്റ് വെയ്റ്റ് അലൂമിനിയം കൊണ്ട് നിർമിച്ച, തലയും കഴുത്തും മുഴുവൻ മറയ്ക്കുന്ന വലിയ സിൽവർ ഹുഡ് തന്നെയായിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഹുഡിന് സമാനമായുള്ള സിൽവർ ട്രെയ്നും ഗൗണിനുണ്ടായിരുന്നു. ഒപ്പം തന്റെ സിഗ്നേച്ചർ ആയ ക്രിംസൺ ലിപ്സ്റ്റിക്കും താരം അണിഞ്ഞു. സോഫി കൗട്ട്യൂറാണ് ഈ വസ്ത്രം ഡിസൈൻ  ചെയ്തത്.

 ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഔട്ട്ഫിറ്റിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പ്രതികരണങ്ങളെത്തി. പാത്രക്കട പോലെയുണ്ട് എന്നായിരുന്നു ഒരു കമന്റ്. ഇത് മമ്മിയുടെ മറ്റൊരു രൂപമാണോ എന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. ‘രാജ്ഞി ഇതാ എത്തിക്കഴിഞ്ഞു, ഇനി എല്ലാവരും പിരിഞ്ഞുപോകണം’ എന്നായിരുന്നു മറ്റൊരു കമന്റ്.

 2002-ൽ ദേവദാസ് എന്ന ചിത്രത്തിന്റെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ ആദ്യം കാനിലെ റെഡ് കാർപ്പറ്റിലെത്തിയത്. അന്ന് ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയും നടൻ ഷാരൂഖ് ഖാനും ഐശ്വര്യയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് താരം തുടർച്ചയായി കാൻ ചലച്ചിത്രമേളയുടെ ഭാഗമായി.ഇത്തവണ മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യ ചലച്ചിത്രമേളയ്ക്കെത്തിയത്. കുഞ്ഞായിരുന്നപ്പോൾതന്നെ ഐശ്വര്യയുടെ യാത്രാപങ്കാളിയാണ് ആരാധ്യ. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വിദേശ നമ്പറുകളിൽ നിന്ന് വാട്ട്‌സ്ആപ്പിലേയ്ക്ക് കോൾ വരുന്നുണ്ടോ? പുതിയ തട്ടിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ന് സൈബർ തട്ടിപ്പുകൾ പല തരത്തിലാണ് നടക്കുന്നത്. അനുദിനം നൂതനമായ രീതികളിലും രൂപത്തിലും തട്ടിപ്പുകാർ രംഗത്തെത്തിയേക്കാം. പലതും തട്ടിപ്പാണെന്ന് തിരിച്ചറിയാൻ പോലും നമുക്ക് കഴിയണമെന്നില്ല. ഏറ്റവും ഒടുവിലായി ഇപ്പോൾ ചർച്ചയായിരിക്കുന്ന പുതിയ തട്ടിപ്പിനെകുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്. നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ ഏതെങ്കിലും അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് പതിവായി കോളുകൾ വരാറുണ്ടോ? ഈ ചോദ്യവുമായി നിരവധി പേരാണ് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. വാട്സാപ്പിന് ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട് എന്നാണ് കണക്ക്. മിക്കവരും പേഴ്സണൽ അക്കൌണ്ടുകളായാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്.

എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരുമുണ്ട്. അടുത്തിടെ പലർക്കും +84, +62, +60 എന്നീ നമ്പറുകളിൽ നിന്ന് അജ്ഞാത കോളുകൾ വരുന്നതായി പരാതി ഉയർന്നിരിക്കുകയാണ്. അത്തരം കോളുകൾ ഒരു തവണ നിങ്ങളെ “പിംഗ്” ചെയ്യുന്നു. ഉപയോക്താവ് ഒന്നുകിൽ സന്ദേശങ്ങൾ അയക്കണം അല്ലെങ്കിൽ തിരികെ വിളിക്കണം ഇതാണ് ലക്ഷ്യം. ANI-യുടെ ഒരു റിപ്പോർട്ട് അനുസരിച്ച് ഈ സ്പാം കോളുകൾ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നാണ് വരുന്നതെന്ന് ഡാറ്റ വിശകലനത്തിലൂടെയും ഫോറൻസിക് പരിശോധനകളിലൂടെയും കണ്ടെത്തിയിട്ടുണ്ട് . പ്രധാനമായും സിംഗപ്പൂർ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഈ നമ്പറുകളുടെ ഉറവിടങ്ങൾ.

ഇവയിൽ ഭൂരിഭാഗം നമ്പറുകൾക്കും നിങ്ങളുടെ സാമ്പത്തിക ഡാറ്റകൾ മോഷ്ടിക്കാൻ കഴിയും എന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. സൈബർ ഇന്റലിജൻസിലെ ഒരു വിദഗ്ധൻ പറഞ്ഞത് ഇതൊരു പുതിയ സൈബർ ആക്രമണ ശ്രമമാണ് എന്നാണ്. ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് അവരുടെ പ്രൊഫഷൻ പരിഗണിക്കാതെ +254, +84, +63, +1(218) അല്ലെങ്കിൽ മറ്റ് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വാട്ട്‌സ്ആപ്പിൽ കോളുകളും മിസ്ഡ് കോളുകളും ലഭിക്കുന്നുണ്ട്. അവരിൽ ചിലർ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായി മാറിയിട്ടുമുണ്ട്. ഇത് ഈയിടെയായി കൂടുതലായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതേക്കുറിച്ച് പലരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തി രംഗത്തെത്തി. നിരവധി പേർ ഇതിന്റെ സ്‌ക്രീൻഷോട്ടുകളും ഷെയർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ തട്ടിപ്പുകാരെ തടയാൻ നിങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് അത്തരമൊരു സന്ദേശമോ കോളോ ലഭിക്കുന്ന നിമിഷം ആ നമ്പർ ബ്ലോക്ക് ചെയ്യുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. നമ്പർ നിയമാനുസൃതമാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ പോലും ഉടൻ തിരിച്ച് വിളിക്കരുത് ആദ്യം ഒരു സന്ദേശം അയയ്ക്കുക. തട്ടിപ്പായിരിക്കാം എന്നൊരു ബോധത്തോടെ മാത്രം അത്തരം നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കുക.

സാമ്പത്തിക വിവരങ്ങൾ ഒരുകാരണവശാലും പങ്ക് വയ്ക്കാതിരിക്കുക. കഴിവതും ഇത്തരം നമ്പറുകളോട് പ്രതികരിക്കാതിരിക്കുക എന്നതാണ് ഉചിതം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ഒടിപി, പിൻ നമ്പർ എന്നിവ വാട്സാപ്പ് വഴി ആവശ്യപ്പെട്ടാൽ അത് തട്ടിപ്പ് ആണെന്ന് ഉറപ്പാക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ കാര്യമായ അറിവില്ലാത്തവർ ഇത്തരം അന്വഷണങ്ങൾ ഉണ്ടായാൽ ആരോടെങ്കിലും ചോദിച്ച് സഹായം തേടുന്നതാണ് നല്ലത്.

വിമാനത്തിനുള്ളില്‍ കരിയുന്ന മണം; സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ ഫ്ലൈറ്റ് ഇന്തോനേഷ്യയിലിറക്കി

ജക്കാര്‍ത്ത: തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇന്തോനേഷ്യയില്‍ അടിയന്തരമായി ഇറക്കിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ക്വാലനാമു വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം അനുഭവപ്പെട്ടതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

അടിയന്തര നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് പൈലറ്റ് മേദാനിലുള്ള എയര്‍പോര്‍ട്ടിലേക്ക് വിമാനമിറക്കിയത്. അതേസമയം ക്വാലനാമുവിലെത്തിയ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിനായി വിമാനം ക്വാലനാമുവില്‍ തന്നെ പിടിച്ചിട്ടിരുന്നു. ഇതിലെത്തിയ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെയാണ് ഇന്‍ഡിഗോ വിമാനമായ 6E 1007 തിരുച്ചിറപ്പള്ളിയില്‍ നിന്നും സിംഗപ്പൂരിലേക്ക് യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഇന്തോനേഷ്യയ്ക്ക് അടുത്തത്തെത്തിയപ്പോഴാണ് വിമാനത്തിനുള്ളില്‍ നിന്ന് കത്തിയെരിയുന്ന മണം ക്രൂ അംഗങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്.

വിമാനവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കുണ്ടാകുന്ന പലതരം വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. വിമാനത്തിനുള്ളിലെ അതിക്രമം, മൂത്രമൊഴിക്കല്‍, പാമ്പിനെയും എലിയെയും കണ്ടെത്തിയത് തുടങ്ങിയ സംഭവങ്ങള്‍ അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തിനുള്ളില്‍വെച്ച് ഒരു യുവതിക്ക് തേളിന്റെ കുത്തേറ്റുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഏപ്രില്‍ 23 നാണ് വിമാനത്തില്‍ വെച്ച് യുവതിക്ക് തേളിന്റെ കുത്തേറ്റത്. എയര്‍ ഇന്ത്യയുടെ നാഗ്പൂര്‍-മുംബൈ വിമാനത്തില്‍ (AI 630) ആണ് സംഭവം. ഇതോടെ എയര്‍ഇന്ത്യ അടിയന്തരമായി ഒരു ഡോക്ടറെ മുംബൈ വിമാനത്താവളത്തില്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഡോക്ടര്‍ യുവതിയെ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായും എയര്‍ ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനിയുടെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. വിമാനങ്ങളില്‍ എലികളെ കാണുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ തേളിന്റെ ആക്രമണത്തില്‍ യാത്രക്കാരിക്ക് പരിക്കേല്‍ക്കുന്നത് ആദ്യ സംഭവമാണ്.

കോക്ക് പിറ്റിനുള്ളിൽ അഞ്ച് അടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയതോടെ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതും വാർത്തയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സ്വകാര്യ വിമാനമാണ് പാമ്പിനെ കണ്ടതിനെ തുടർന്ന് നിലത്തിറക്കിയത്. പൈലറ്റിന്‍റെ സീറ്റിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. റുഡോൾഫ് ഇറാസ്മസ് എന്ന ദക്ഷിണാഫ്രിക്കൻ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്. നാലു യാത്രക്കാരുമായി 11,000 അടി ഉയരത്തിൽ പറത്തുമ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. സീറ്റിനടിയിലായി കാലിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ വെള്ളക്കുപ്പി ചോർന്നതാകുമെന്നാണ് ഇറാസ്മസ് ആദ്യം കരുതിയത്. തുടർന്ന് സീറ്റിനടിയിലേക്ക് നോക്കിയപ്പോഴാണ് പാമ്പ് കിടക്കുന്നത് കണ്ടത്.

ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം; 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ദുബായ് പൂട്ടിട്ടു

ദുബൈ: ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് ദുബൈ പൊലീസ്. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി അടുത്തിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

‘വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ?’ റഷ്യൻ വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കർ; ചിരിപ്പിച്ച് മറുപടി

ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഗോവയിലെ റിസോർട്ടിൽ വെച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. എസ്‌സിഒ യോഗത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെ അൽപം രസകരമായ സംഭാഷങ്ങളും ഇരുവരും തമ്മിലുണ്ടായി. ബീച്ചുകൾക്ക് പേരുകേട്ട സംസ്ഥാനമാണ് ​ഗോവ. ഇവിടെ അൽപം വിശ്രമിക്കാനും സൺബാത്തിനും സമയമുണ്ടോ എന്നാണ് ജയശങ്കർ തമാശയായി ലാവ്‌റോവിനോട് ചോദിച്ചത്.

തനിക്ക് അതിന് ഒന്നര മണിക്കൂർ സമയമുണ്ടെന്നും എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന് എന്നുമായിരുന്നു ലാവ്‌റോവിന്റെ മറുപടി. രണ്ട് ദിവസത്തെ എസ്‌സി‌ഒ വിദേശകാര്യ മന്ത്രിതല യോഗം വ്യാഴാഴ്ചയാണ് ഗോവയിലെ ആഡംബര ബീച്ച് റിസോർട്ടിൽ ആരംഭിച്ചത്. യോഗത്തിലെ പ്രധാന ചർച്ചകൾ വെള്ളിയാഴ്ചയാകും നടക്കുക. വ്യാപാര രം​ഗത്ത് നിലവിലുള്ള അസന്തുലിതാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ഇന്ത്യ റഷ്യക്കു മേൽ സമ്മർദം ചെലുത്തുന്നുണ്ട്.

യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ ഗണ്യമായി ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് ഉയർന്ന അളവിൽ വില കുറഞ്ഞ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ആരംഭിച്ചതിനെത്തുടർന്നായിരുന്നു ഈ നേട്ടം. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ യുക്രെയ്‌ൻ ഡ്രോണുകൾ ഉപയോഗിച്ച് ക്രെംലിൻ ആക്രമിച്ചെന്ന് റഷ്യ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് ലാവ്‌റോവിന്റെ ഇന്ത്യാ സന്ദർശനം.

എന്താണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ?

സാമ്പത്തിക, സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരു ഫോറമാണിത്. ഏറ്റവും വലിയ ‌അന്തർദേശീയ സംഘടനകളിലൊന്നു കൂടിയാണ് എസ്‍സിഒ. റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സ്ഥാപിച്ചത്. 2017ലാണ് ഇന്ത്യയും പാകിസ്ഥാനുംസംഘടനയിൽ സ്ഥിരാംഗങ്ങളായത്.

2005-ൽ ഇന്ത്യയെ എസ്‌സിഒയിൽ നിരീക്ഷക‍ അം​ഗമാക്കി. യുറേഷ്യൻ മേഖലയിലെ (യൂറോപ്പും ഏഷ്യയും ചേർന്നത്) സുരക്ഷ, സാമ്പത്തിക സഹകരണം എന്നീ കാര്യങ്ങളെ സംബന്ധിക്കുന്ന എസ്‌സിഒ മന്ത്രിതല യോഗങ്ങളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. സുരക്ഷ, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയിലെ പ്രത്യേക വിഭാ​ഗവുമായും സംഘടനയുടെ റീജിയണൽ ആന്റി ടെററിസം സ്ട്രക്‌ചറുമായും (റാറ്റ്‌സ്) സഹകരിച്ചു പ്രവർത്തിക്കാനും ഇന്ത്യ താത്പര്യം കാണിച്ചിട്ടുണ്ട്.

ചാൾസ് രാജാവാകുന്നത് തന്റെ ‘പിംഗ് പോംഗ് ബോൾ’ കിരീടം ധരിച്ചാകുമോ?

വെയിൽസ് രാജകുമാരനായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് രാജാവ് ധരിച്ചിരുന്ന ‘പിംഗ് പോംഗ് ബോൾ’ കിരീടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തവണ രാജാവായി അധികാരമേൽക്കുമ്പോൾ അദ്ദേഹം ഈ കിരീടം ആയിരിക്കുമോ ധരിക്കുന്നത് എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു.

കിരീടത്തിലെ ഈ ബോൾ സ്വർണ ഫിലിഗ്രി കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ചാൾസ് രാജാവിന്റെ നക്ഷത്രമായ സ്കോർപ്പിയോയുടെ മാതൃകയിൽ വജ്രങ്ങളും അതിനു ചുറ്റുംപതിപ്പിച്ചിട്ടുണ്ട്. വാസ്തുശില്പിയും സ്വർണപ്പണിക്കാരനുമായ ലൂയിസ് ഒസ്മാനാണ് ഈ കിരീടം രൂപകൽപന ചെയ്തത്. ഇത് സാധാരണയായി കാണപ്പെടുന്ന യാഥാസ്ഥിതിക രാജകീയ കിരീടത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

ചാൾസ് രാജകുമാരൻ 1969-ൽ വെയിൽസ് രാജകുമാരനായി സ്ഥാനമേറ്റെടുത്തപ്പോഴാണ് ഈ കിരീടം നിർമിച്ചത്. തന്റെ 21-ാം ജന്മദിനത്തിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെയായിരുന്നു കിരീടധാരണം. ഇതിനായി രാജകിരീടങ്ങൾ ഡിസൈൻ ചെയ്യുന്ന ഗരാർഡ് എന്നയാൾ ഒരു നിർദേശം മുന്നോട്ടു വെച്ചു. എന്നാലിത് വളരെ ചെലവേറിയതായിരുന്നു. ഈ സാഹചര്യത്തിലാണ് വാസ്തുശില്പിയും ചരിത്രകാരനും രത്ന വ്യാപാരിയുമായുമൊക്കെയായിരുന്ന ലൂയിസ് ഒസ്മാൻ ഈ കിരീടം നിർമിക്കാനായി മുന്നോട്ടു വന്നത്. അമിതഭാരമില്ലാത്ത, അതേ സമയം നല്ലൊരു അർത്ഥമുള്ള ഒരു കിരീടം നിർമിക്കുക എന്നതായിരുന്നു ഉസ്മാന്റെ ലക്ഷ്യം. അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒടുവിൽ ഒസ്മാൻ ആ ഉദ്യമത്തിൽ വിജയിച്ചു.

ചാൾസ് രാജാവ് തന്റെ കിരീടധാരണത്തിന് പിംഗ് പോംഗ് കിരീടം ധരിക്കുമോ?

രാജാവായി സ്ഥാനമേൽക്കുമ്പോൾ ചാൾസ് ഈ പ്രത്യേക കിരീടം ആയിരിക്കില്ല ധരിക്കുക. പകരം, 1661-ൽ ചാൾസ് രണ്ടാമനുവേണ്ടി രൂപകൽപന ചെയ്തതും എലിസബത്ത് രാജ്ഞിയുടെ രാജകീയ ചിഹ്നത്തിൽ ഉപയോഗിച്ചതുമായ സെന്റ് എഡ്വേർഡ്സ് കിരീടമായിരിക്കും അദ്ദേഹം ഇക്കുറി ഉപയോഗിക്കുക. 1661 ലാണ് ചാൾസ് രണ്ടാമനായി ഈ കിരീടം നിർമിച്ചത്. തുടർന്നുള്ള 400 വർഷക്കാലം, എല്ലാ ഇംഗ്ലീഷ് രാജാക്കൻമാരുടെയും കിരീടധാരണത്തിന് ഇത് ഉപയോഗിച്ചിരുന്നു.

മാണിക്യം, വൈഡൂര്യം, നീലക്കല്ലുകൾ എന്നിവകൊണ്ട് അലങ്കരിച്ചിരിക്കുന്ന സെന്റ് എഡ്വേഡ്‌സ് ക്രൗണിന് 2.07 കിലോഗ്രാം ഭാരമുണ്ട്. 1661-ൽ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തിനുവേണ്ടിയാണ് ഇത് നിർമിച്ചത്. 1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിനായാണ് സെന്റ് എഡ്വേർഡ്സ് കിരീടം അവസാനമായി ഉപയോഗിച്ചത്. പർപ്പിൾ നിറത്തിലുള്ള വെൽവെറ്റ് ക്യാപ്പും ഡയമണ്ടിൽ തീർത്ത കുരിശും കിരീടത്തിൽ ഉണ്ട്.

കിരീടധാരണ ചടങ്ങ് പൂർത്തിയായി സെന്റ് എഡ്വേർഡ് ചാപ്പലിൽ നിന്ന് പുറത്ത് വരുന്ന ചാൾസ് രാജാവ്, അതിനു ശേഷം ഇംപീരിയൽ സ്റ്റേറ്റ് ക്രൗണാകും ധരിക്കുക. സെന്റ് എഡ്വേർഡ്സ് കിരീടത്തിന്റെ പകുതിയിൽ താഴെ ഭാരമേ ഇതിനുള്ളൂ. പാർലമെന്റിന്റെ ചടങ്ങുകൾക്കും മറ്റ് ഔദ്യോഗിക ചടങ്ങുകൾക്കും രാജാവ് ധരിക്കുന്നത് ഈ കിരീടമാണ്. 1937-ൽ ജോർജ്ജ് ആറാമൻ രാജാവിന്റെ കിരീടധാരണത്തിനായാണ് ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ നിർമിച്ചത്. അതുവരെ ഈ സ്ഥാനത്ത് ഉപയോഗിച്ചിരുന്നത്. വിക്ടോറിയ രാജ്ഞിക്കു വേണ്ടി നിർമിച്ച കിരീടമാണ്. 2,868 വജ്രങ്ങളും മറ്റു വിലയേറിയ രത്നങ്ങളും ഈ കിരീടത്തിലുണ്ട്.

രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്

ചാൾസ് മൂന്നാമന്റെ കിരീടധാരണം കാണാൻ ലോകത്തിന്റെ നാനാദിക്കിൽ നിന്നും ആളുകൾ ലണ്ടനിലേക്ക് ഒഴുകുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി അന്താരാഷ്‌ട്ര രാജഭക്തന്മാർ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നത് നേരിട്ട് കാണാൻ ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രശസ്തരായ താമസക്കാരെ എങ്ങനെ മുതലാക്കണമെന്ന് അറിയുന്ന നഗരമാണ് ലണ്ടൻ.

ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്! എന്നായിരുന്നു ലണ്ടനിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുമ്പ് 24 കാരിയായ ഫ്രഞ്ച് വനിത ലുഡിവിൻ ഡെക്കർ പ്രതികരിച്ചത്. യഥാർത്ഥത്തിൽ വടക്കുകിഴക്കൻ ഫ്രാൻസിലെ മെറ്റ്‌സിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വർക്കറായ ലുഡിവിൻ ഡെക്കർ ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആരാധന കൊണ്ട് ഒറ്റയ്ക്കാണ് ലണ്ടനിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 2011ൽ വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടക്കുമ്പോൾ ലുഡിവിൻ ഡെക്കർ കുട്ടിയായിരുന്നു. കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴും ലുഡിവിൻ വിദ്യാർത്ഥിനിയായിരുന്നു. അതുകൊണ്ട് കിരീടധാരണം പോലൊരു രാജകീയ ചടങ്ങിൽ പങ്കെടുക്കാനുള്ള ഈ അവസരം  ‘ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും കിട്ടില്ല’ എന്നും ലുഡിവിൻ ഡെക്കർ കൂട്ടിച്ചേർത്തു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ സ്‌ക്രീനുകളിലൊന്നിൽ ചടങ്ങുകൾ കാണാനും രാജാവും അദ്ദേഹത്തിന്റെ കുടുംബവും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പിലിരിക്കാനുമാണ് ലുഡിവിന്റെ പദ്ധതി.

സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, ലണ്ടൻ ഇതിനകം തന്നെ ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ കിരീടധാരണ ചടങ്ങുകൾ വീക്ഷിക്കാൻ 2,50,000 ലധികം പേർ കൂടി വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്ക്കായി ഈ അതിഥികൾ 322 മില്യൺ പൗണ്ടിലധികം (401 മില്യൺ ഡോളർ) ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

നാല്പതുവയസ്സുള്ള ഓസ്‌ട്രേലിയക്കാരിയായ അന്ന ബ്ലൂംഫീൽഡ് കിരീടധാരണ ചടങ്ങിന് മുന്നോടിയായി ലണ്ടനിൽ എത്തിക്കഴിഞ്ഞു. രാജകുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹത്തിന് സഹിക്കേണ്ടി വന്ന എല്ലാത്തിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു അന്നയുടെ പ്രതികരണം. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ 54 കാരി കാതറിൻ ബ്രിട്ടീഷുകാരുടെ പ്രശസ്തമായ ആഡംബര ചടങ്ങുകൾ കണ്ട് ആസ്വദിക്കാനാണ് എത്തിയിരിക്കുന്നത്.

അതുല്യമായ അനുഭവം

യു.എസ്. സെർച്ച് എഞ്ചിനായ കയാക്കിൽ നിന്നുള്ള ഡാറ്റ പ്രകാരം കിരീടധാരണം നടക്കുന്ന ആഴ്ചയിൽ ലണ്ടനിലേക്കുള്ള വിമാനങ്ങൾക്ക് വേണ്ടി യൂറോപ്യൻ യാത്രക്കാർ നടത്തിയ ഇന്റർനെറ്റ് സേർച്ചുകൾ 2022 ലെ ഇതേ ആഴ്ചയേക്കാൾ 65 ശതമാനം കൂടുതലാണ്. അതുപോലെ തന്നെ ഹോട്ടലുകളിലെ ബുക്കിങ് ശരാശരിയും 105 ശതമാനം അധികരിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്ത് നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്.

പിന്നോട്ടടി നേരിടുന്ന രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കിരീടധാരണ ചടങ്ങ് നൽകുന്ന ഉത്തേജനം വളരെ വലുതാണ് വിസിറ്റ് ബ്രിട്ടന്റെ ഡയറക്ടർ ജനറൽ പട്രീഷ്യ യേറ്റ്സിന്റെ അഭിപ്രായപ്പെട്ടു. കെൻസിംഗ്ടൺ കൊട്ടാരത്തിലെ രാജകീയ വസ്ത്രങ്ങളും മാഡം തുസാഡ്സിലെ പ്രത്യേക മെഴുക് പ്രതിമകളും വിനോദ സഞ്ചാരികളുടെ കാഴ്ചകളിൽ ഉൾപ്പെടുന്നു. അന്നേ ദിവസം പല കടകളിലും രാജകുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന സുവനീറുകൾ വിൽപനയ്‌ക്കെത്തും. വില്യമിന്റെയും കേറ്റിന്റെയും വിവാഹത്തിന് ശേഷം ബ്രൈഡൽ ഗൗൺ പ്രദർശിപ്പിച്ചത് കാണാൻഏകദേശം 600,000 ആളുകൾബക്കിംഗ്ഹാം കൊട്ടാരം സന്ദർശിച്ചത് യേറ്റ്സ് അനുസ്മരിച്ചു. രു രാജാവിനെ കിരീടമണിയിക്കുന്നത് കാണുന്നതിനേക്കാൾ മികച്ച അനുഭവം എന്താണ് ഉള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.

ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അറിയിച്ചു. ഇതാദ്യമായാണ് മറ്റ് മതസ്ഥരുടെ സേവനം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ചില കാര്യങ്ങൾ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ കിരീടധാരണ ചടങ്ങ് നടത്തുക. കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും മേല്‍ ക്രിസ്തുവിന്റെ അനുഗ്രഹം ചൊരിയാൻ ഇത് സഹായിക്കുമെന്ന് ലാംബെത്ത് പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലവന്‍ എന്ന നിലയില്‍ ഋഷി സുനക് ബൈബിൾ വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ക്രിസ്തീയ വിശ്വാസപ്രകാരമാണ് ചടങ്ങ് നടക്കുന്നതെങ്കിലും എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസത്തിന് ചടങ്ങില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ വിശ്വാസത്തിലും അനുഭാവം പ്രകടിപ്പിക്കും. കാലങ്ങളായി പിന്തുടരുന്ന മൂന്ന് പ്രതിജ്ഞകള്‍ക്ക് മുമ്പായി പുതിയ വിശ്വാസ വാക്യം വായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സേവനം എന്ന പ്രമേയത്തിലാണ് ചടങ്ങ് മുന്നോട്ട് കൊണ്ടുപോകുന്നത്.” നമ്മുടെ രാജ്യത്തിന്റെ മഹത്തായ ചരിത്രത്തോടും പാരമ്പര്യത്തോടും നീതി പുലര്‍ത്തുന്ന ചടങ്ങായിരിക്കുമിത്. അതില്‍ ഞാന്‍ സന്തുഷ്ടവാനാണ്. സമകാലിക സമൂഹത്തിലെ എല്ലാ വൈവിധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ചടങ്ങാണ് സംഘടിപ്പിക്കുക,” ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു.

ചാള്‍സ് രാജാവിന്റെ അമ്മ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം മുതലുള്ള യുകെയുടെ എല്ലാ മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചടങ്ങായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാനുള്ള പരമാധികാര കടമയും പ്രതിഫലിപ്പിക്കുന്നതിനായി പ്രത്യേകം എഴുതി തയ്യാറാക്കിയ വാക്യങ്ങളും ചൊല്ലുമെന്ന് വെല്‍ബി കൂട്ടിച്ചേര്‍ത്തു.ജെയ്ന്‍, മുസ്ലിം, സിഖ്, ജൂത മതം എന്നിവയിലെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരാകുമെന്ന് ചര്‍ച്ച് പ്രതിനിധികള്‍ അറിയിച്ചു.

84കാരനായ നരേന്ദ്ര ബാബുഭായ് പട്ടേല്‍ എന്നയാളാണ് ഹിന്ദു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇദ്ദേഹം പരമാധികാര മോതിരം ചാള്‍സ് രാജാവിന്നല്‍കും. സിഖ് വിഭാഗത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണത്തിനുള്ള ഗ്ലാവ് ചാള്‍സിന് സമ്മാനിക്കും. മുസ്ലീംവിഭാഗത്തെ പ്രതിനിധീകരിച്ച് എത്തുന്നത് ലോര്‍ഡ് സെയ്ദ് കമാല്‍ ആണ്. ഇദ്ദേഹം ചാള്‍സ് രാജാവിന് ബ്രേസ്ലൈറ്റ്‌സ് നല്‍കുമെന്നും ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

ആയിരക്കണക്കിന് പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബേ പരിസരത്ത് എത്തുക. ലക്ഷക്കണക്കിന് പേര്‍ ചടങ്ങ് തത്സമയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Verified by MonsterInsights