ഊർജ്ജ രംഗത്ത് നിലവിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. എണ്ണ, പ്രകൃതി വാതകം എന്നിവയ്ക്ക് പുതിയ രാജ്യങ്ങളെ ആശ്രയിക്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. റഷ്യയിലെ ഊർജ്ജ വകുപ്പ് മന്ത്രി നികോളേ ഷുൽഗിനോവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. റഷ്യയിലെ ഓയിൽ ആന്റ് ഗ്യാസ് സെക്ടറിൽ ഇന്ത്യ ഇതുവരെ 15 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. 2017 ൽ റഷ്യയിലെ ഇന്ധന രംഗത്തെ ഭീമനായ റോസ്നെഫ്റ്റും പാർട്ണറും എസ്സാർ ഓയിൽ കമ്പനിയെ വാങ്ങുകയും ഇതിനെ നയറ എനർജിയെന്ന് പുനർനാമകരണം നടത്തുകയും ചെയ്തിരുന്നു. 12.9 ബില്യൺ ഡോളറിന്റേതായിരുന്നു ഈ ഇടപാട്.

ഇന്ത്യയിലെ ഊർജ്ജ രംഗത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യമാണ് റഷ്യയെന്നും റഷ്യയിലെ ഓയിൽ ആന്റ് ഗ്യാസ് സെക്ടറിലാണ് വിദേശത്ത് ഇന്ത്യ ഏറ്റവുമധികം നിക്ഷേപം നടത്തിയതെന്നും ഹർദീപ് സിങ് തന്റെ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യൻ ഓയിൽ കോർപറേഷൻ റോസ്നെഫ്റ്റുമായി 20 ലക്ഷം ടൺ ക്രൂഡ് ഓയിലിനായി കരാറിലെത്തിയിരുന്നു.
