കാലാവസ്ഥ ഉച്ചകോടിയുടെ ശബ്ദമായി ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചുകാരി. ഗ്ലോസ്ഗോയിൽ പുരോഗമിക്കുന്ന സിഒപി 26 ൽ തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നുള്ള ഒമ്പതാം തരം വിദ്യാർഥിനി വിനിഷ ഉമാശങ്കർ നടത്തിയ പ്രസംഗം ലോക നേതാക്കൾക്കുള്ള പുതുതലമുറയുടെ മുന്നറിയിപ്പായി. വിനിഷ തയ്യാറാക്കിയ സൗരോർജ പദ്ധതി പ്രഥമ എർത്ത്ഷോട്ട് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ലോകവേദിയിൽ ഭൂമിയെക്കുറിച്ച് സംസാരിക്കാൻ ഈ കൊച്ചുമിടുക്കിക്ക് അവസരം ലഭിച്ചത്.
കരി ഉപയോഗിച്ചുള്ള ഇസ്തിരിപെട്ടിക്ക് പകരം സൗരോർജ്ജം ഉപയോഗിച്ചുള്ള ഇസ്തിരിപ്പെട്ടി രൂപകല്പന ചെയ്താണ് വിനിഷ ലോക പരിസ്ഥിതി വേദിയിൽ ഇടംപിടിച്ചതും ശ്രദ്ധേയമായ പ്രഭാഷണം നടത്തിയതും.
പ്രകൃതിസൗഹൃദ പദ്ധതികൾ വികസിപ്പിച്ചെടുക്കുന്ന തങ്ങളുടെ തലമുറയെ പിന്തുണയ്ക്കാൻ രാജ്യാന്തര സംഘടനകളോടും പൊതു സമൂഹത്തോടും വ്യവസായികളോടും വിനിഷ അഭ്യർഥിച്ചു. തന്റെ തലമുറയ്ക്ക് ലോകനേതാക്കൾ ഇതുവരെ നൽകിയ പൊള്ളയായ വാഗ്ദാനങ്ങളിൽ അസംതൃപ്തിയും രോഷവും രേഖപ്പെടുത്തുകയാണെന്നു വിനിഷ പ്രസംഗത്തിൽ പറഞ്ഞു. ഭൂമിയുടെ രക്ഷയ്ക്ക് ഇനി ഇത്തരം വാഗ്ദാനങ്ങളില്ല, പകരം ശക്തമായ നടപടികളാണ് അനിവാര്യമെന്ന് ഉറച്ച ശബ്ദത്തിൽ ഈ മിടുക്കി ലോകനേതാക്കളെ ഓർമപ്പെടുത്തി.
പ്രഖ്യാപനങ്ങൾ അവസാനിപ്പിച്ച് എല്ലാ നേതാക്കളും പ്രവർത്തിക്കാൻ തുടങ്ങണം എന്ന അഭ്യർഥനയോടെയാണ് വിനിഷ വേദിയിൽ സംസാരിച്ചു തുടങ്ങിയത്. “പ്രിൻസ് വില്യംസ് എർത്ത്ഷോട്ട് എന്ന മത്സരത്തിലെ ജേതാക്കളായ ഞങ്ങളുടെ കണ്ടെത്തലുകളെ നിങ്ങൾ പിന്തുണയ്ക്കണം.
അതിലെ പദ്ധതികൾക്കും പരിഹാരങ്ങൾക്കും ശ്രദ്ധ നൽകണം എന്നും അഭ്യർഥിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളുടെയും പുകയുടെയും മലിനീകരണത്തിന്റെയും മുകളിൽ കെട്ടിപ്പടുക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ അല്ല ലോകം ഇനി പിന്തുണയ്ക്കേണ്ടത്. പഴയകാലത്ത് നടന്ന ചർച്ചകളെക്കുറിച്ച് ഇനി സമയം പാഴക്കുകയും ചെയ്യരുത്. ഭാവിയെ ക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുകയാണ് വേണ്ടത്. ഇതിനായി സമയവും സമ്പത്തും പ്രയത്നവും നിക്ഷേപി ക്കണം “- വിനിഷ ആഹ്വാനം ചെയ്തു.
എർത്ത്ഷോട്ട് ജേതാക്കൾക്കൊപ്പം ചേരാൻ നേതാക്കളെ ഞാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ഒപ്പം ചേർന്നില്ലെങ്കിലും ഞങ്ങൾ മുന്നോ ട്ടുപോകുമെന്ന് ഓർമിപ്പിക്കുകയാണ്. നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും- വിനിഷ പറഞ്ഞു നിർത്തി.